06 മാർച്ച് 2011

കേരളമുസ്ലിം നവോത്ഥാനം അവകാശികള്‍ ആര്‌


കേരള മുസ്ലിം നവോത്ഥാനത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ ഇന്ന് അനവധിയാളുകള്‍ രംഗത്തുണ്ട്. മനുഷ്യ ബുദ്ധിയെ പണയം വെച്ച്, വിദേശ ഡൌണ്‌ലോഡുകള്‍ക്ക് തീറെഴുതിക്കൊടുത്തുകൊണ്ടിരിക്കുന്ന ജമാ യാഥാസ്തികത്വത്തിന്‍റെഅത്തെ ഇസ്ലാമിയും ആഴങ്ങളില്‍ പാവങ്ങളെ കെട്ടിയിടുന്ന വഹാബിസവുമാണ് അതിന്‍റെ മുന്‍ നിരയില്‍. ഇസ്ലാമികത്തനിമയെയും പാരന്പര്യത്തെയും ചോദ്യം ചെയ്താലും ഒറ്റുകൊടുത്താലും നവോത്താനമാവുമെന്നാണ് ചിലയാളുകള്‍ അബദ്ധവശാല്‍ ധരിച്ചുവെച്ചിരിക്കുന്നത്. ക്രിസ്ത്യാനിസത്തോട് സദൃശ്യമായ ഇത്തരം പ്രവര്‍ത്തനങ്ങളെ അവര്‍ നവോത്താനമായി ചിത്രീകരിക്കുകയും ചെയ്യുന്നു. ചുമരായ ചുമരുകളിലും പേജായ പേജുകളിലും എല്ലാം ഇവ്വിഷയകമായി കുറിച്ചിടുന്നു. സത്യത്തില്‍, വ്യഭിചാരിയുടെ ചാരിത്ര്യ പ്രസംഗം എന്നതിലപ്പുറം ഇവരുടെ നവോത്ഥാന വാദങ്ങള്‍ ഒന്നുല്ലായെന്ന് കേരളമുസ്ലിംകള്‍ ഇവിടെ തിരിച്ചറിയുന്നു.

മൌദൂദിയെ ഉയര്‍ത്തിക്കാട്ടുന്ന ജമാഅത്തെ ഇസ്ലാമി പലപ്പോഴും മൌദൂദി വരച്ച വൃത്തത്തില്‍ നിന്നും പുറത്തുപോകുന്നതാണ് ഇന്നത്തെ കാഴ്ച. വാതിലടഞ്ഞുപോയിരുന്ന ഇജ്തിഹാദിനെ കുത്തിത്തുറക്കാന്‍ മൌദൂദി കൊണ്ടുവന്നിരുന്ന താക്കോല്‍ അത്യാഹ്ളാദത്തോടുകൂടിയാണ് അവര്‍ സ്വീകരിച്ചതെങ്കിലും മൌദൂദി പൂട്ടിയിട്ട പല വാതിലുകളും അവര്‍ കുത്തിത്തുറന്നതാണ് ചരിത്രം. വിശ്വാസത്തിന്‍റെ മൌലിക പ്രതലമായ പാരന്പര്യസത്തയെന്നൊരു വസ്തുത തിരിച്ചറിയാതെപോകുന്നത് ഇവരുടെ ജീവിതത്തിന്‍റെ സകല മേഖലകളിലും പ്രകടമായിക്കൊണ്ടിരിക്കുന്നു.

മൌദൂദി ചിന്തകളെയും വിട്ട് പുറത്ത് കടക്കുന്പോള്‍ അവര്‍ അതിന് കണ്ടെത്തുന്ന ന്യായീകരണം ഏറെ പരിഹാസ്യപങ്കിലം തന്നെ. അത് മൌദൂദിയുടെ കാലം... അന്നത്തേതിനനുസരിച്ച് അദ്ദേഹം ചിന്തിച്ചു എന്നാണ് അവര്‌ ഈ മറു കണ്ടം ചാട്ടത്തിന് തെളിവ് കണ്ടെത്തുന്നത്. ഇതുതന്നെയായിരുന്നില്ലേ സാക്ഷാല്‍ കമ്യൂണിസവും കൃത്യാനിസവും ചെയ്തിരുന്നത് എന്ന് ഇവിടെ പലപ്പോഴും ചിന്തിച്ചുപോകുന്നു. അതേ സമയം തന്നെ, മൌദൂദി എന്നൊരു സത്വത്തെ ഉയര്‍ത്തിക്കാട്ടി സര്‍വ്വ പാരന്പര്യ സത്യങ്ങളെയും തള്ളിക്കളയുകയും ചെയ്യുന്ന ഒരു പ്രവണതയും ഇവന്മാരില്‍ പ്രകടമാണ്. ഈ രണ്ടു കാര്യങ്ങളും ഒരേ സമയം ഇവര്‍‌ എങ്ങനെയാണ് മുന്നൊട്ട് കൊണ്ടുപോകുന്നത് എന്നതാണ് ഇതുവരെയും പിടി കിട്ടാത്ത കാര്യം.

എന്തിനോടും -ഇസ്ലാമിക്- എന്ന് ചേര്‍ത്താല്‍ മുസ്ഹഫിന്‍റെ നടുക്കണ്ടമാകുമെന്നാണ് ഈ കൂടാരത്തിലെ ചിലയാളുകള്‍ വിശ്വസിച്ച് വെച്ചിരിക്കുന്നത്. അതിനാല്‍, സെക്യലര്‍ സമൂഹത്തില്‍‌ മതഭിത്തി വിട്ട് ആകാശത്തേക്ക് ചാടുന്നവര്‍ക്കു മുന്പില്‍ ചെന്ന് പഞ്ചപുച്ച മടക്കി -എല്ലാറ്റിലും ഞങ്ങളും നിങ്ങളോടൊപ്പമുണ്ടെന്ന്- തോന്നിക്കുമാര്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന കാഴ്ചകള്‍ ഇന്ന് കാണാന്‍ സാധിക്കുന്നു. കല്ലിന്‍റെയും മുള്ളിന്‍റെയും സംരക്ഷണത്തിനും ആദിവാസിക്ക് അടിപ്പാവാട ധരിക്കാനുള്ള അവകാശത്തിനും പോരാടുന്നതിനിടയില്‍ ആത്മീയതയും സൂഫിസവും സംസ്കരണവും ചര്‍ച്ചയാവാതെ പോവുന്നത് ഏറെ ഖേദകരംതന്നെ.

രാഷ്ട്ര നിര്‍മിതിയാണ് ഇസ്ലാം കാര്യങ്ങളില്‍ ഒന്നാമത്തേത് എന്ന് ധരിച്ചുവശായവര്‍ക്ക് പിന്നെ നിസ്കാരവും നോന്പും എവിടെ കിടക്കുന്നു? ആദ്യം രാഷ്ട്രം പ‍ണിയുക എന്നിട്ട് മതി നിസ്കാരമെന്നാണ് -അബു- അവരെ പഠിപ്പിച്ചിരിക്കുന്നത്. ഇന്നും ആ ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള നെട്ടോട്ടത്തിലാണ് അവര്‍. അതിനിടയില്‍ മയിലമ്മയും കോളയും പൂമാല ധരിക്കപ്പെടുകയും പവിത്രമായ ആത്മീയ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്തുവെന്നത് വല്ലാത്ത അത്‍ഭുതംതന്നെ.
അല്ലെങ്കിലും, ബുദ്ധിയുടെ ആളുകളെന്ന് പറയുന്ന ഇവര്‍ ഒരിക്കലും ബുദ്ധിക്ക് നിരക്കാത്തത് മാത്രമേ ചെയ്യുകയുള്ളൂവെന്നതാണ് ചരിത്രം.

ഡൌണ്‍ലോഡ് ചെയ്ത ചിന്തകളിലൂടെ കേരള മുസ്ലിംകളുടെ ആത്മീയാടിത്തറയുള്ള പാരന്പര്യ ചിന്താ സംവിധാനത്തെ തകിടം മറിക്കാനാണ് അവരിന്ന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഖുര്‍ആനും ഹദീസും ആഴത്തിലറിയുന്ന തലപ്പാവ് ധരിച്ച ഒരു പണ്ധിതന്‍ ഒരു കാര്യം പറഞ്ഞാല്‍ അവര്‍ക്ക് പുച്ഛമാണ്. അതേസമയം, കാര്യങ്ങളെല്ലാം റിസര്‍ച്ചും ഗവേഷങ്ങളും നടത്തിയ തലയില്ലാത്ത ഡോ....കള്‍ പറയണമെന്നാണ് ഇവര്‍ പറയുന്നത്. അവര്‍‌ എന്തു പറഞ്ഞാലും അത് വിശ്വസിക്കാന്‌ അവര്‍‌ക്ക് ലവലേശം പ്രശ്നമില്ല. കാരണം, അവര്‍‌ റിസര്‍ച്ച് സ്കോളറല്ലേ എന്നാണ് അവര്‍ തിരിച്ചു ചോദിക്കുന്നത്.

കണ്ഠകൌപീനം ധരിച്ച് എന്ത് അബദ്ധങ്ങള്‍ പറഞ്ഞാലും അത് ഇസ്ലാം കാര്യത്തിലോ ഈമാന്‍ കാര്യത്തിലോ മറ്റൊന്നായി തുന്നിച്ചേര്‍ക്കുന്ന ഒരു സാഹചര്യവും ഇവരുടെ വാരിക വീക്ഷിച്ചാല്‍ സുതരാം വ്യക്തമാകും. പച്ചയായി ഖുര്‍ആനും ഹദീസും പറയുന്ന കാര്യങ്ങള്‍ പോലും നിഷേധിച്ച് സ്വന്തം ഇജ്തിഹാദിലൂടെ (ക്ഷമിക്കണം... റിസര്‍ച്ചിലൂടെ) പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ഇവന്മാര്‍‌ ശരിക്കും ഉന്നംവെക്കപ്പെടേണ്ടവര്‍ തന്നെയാണ്. മതത്തിന്‍റെ ഏതു ശത്രുക്കളെയും മനസ്സിലാക്കുക എളുപ്പമാണെങ്കിലും മതത്തിനുള്ളിലെ മതത്തിന്‍റെ ശ്ത്രുക്കളെ കണ്ടെത്തുക പ്രയാസമാണെന്ന് പണ്ടാരോ പറഞ്ഞത് ഇവിടെയും ഓര്‍ത്തില്ലെങ്കില്‍ പിന്നെ മറ്റെവിടെയാണ് ഓര്‍ക്കാന്‍ സാധിക്കുക!!

പ്രസാധനത്തിലൂടെ ഇവര്‍ കേരളത്തെ കൊണ്ടുപോകുന്നത് എങ്ങോട്ടാണെന്ന് നോക്കിനിന്ന് പറയേണ്ടിയിരിക്കുന്നു. കാരണം, ഇവരുടെ അഭിപ്രായത്തില്‍ കേരളത്തില്‍ യഥാര്‍ത്ഥ ഇസ്ലാമെത്തിയിട്ട് അന്പത് വര്‍ശമേ ആയിട്ടുള്ളൂ. അതുവരെ ഇവിടെ തമസ്സായിരുന്നു. ആ ഇരുട്ടിലേക്കായിരുന്നുവത്രേ മൌദൂദി വെളിച്ചവുമായി മുഹമ്മദലി കടന്നുവന്നിരുന്നത്... ഹി ഹി ഹി... ഇവന്മാരുടെ ഓരോ മനശ്ശാസ്ത്ര ക്ളാസുകള്‍ കേട്ടാല്‍ തോന്നും ലോകം മൊത്തം അവരുടെ ഉള്ളനടിയില്‍നിന്നും വന്നതാണെന്ന്...
ഒരു ദിവസം ഒരു കാര്യം പറയുകയും തൊട്ടടുത്ത ദിവസം അത് മാറ്റിപ്പറയുകയും ചെയ്യുകയെന്നതല്ലാതെ കേരളത്തിലോ ഇന്ത്യയിലോ ജമാഅത്തെ ഇസ്ലാമിക്ക് മറ്റൊരു പാരന്പര്യമുണ്ടോ? പണ്ട് നിഷിദ്ധമായ പലതും ഇന്ന് ഹലാല്‍. പണ്ട് ഹലാലായ പലതും ഇന്ന് നിഷിദ്ധം. വല്ലാത്തൊരു കടംകഥ തന്നെയാണ് ഇവരുടെ ഓരോ അവകാശവാദങ്ങളും പ്രവര്‍ത്തനങ്ങളും.

പാന്‍സും സൂട്ടും ധരിക്കുന്ന ഇത്തരം ഇസ്ലാമിസ്റ്റുകളെ കാണുന്പോള്‍ പൊതുജനം തെറ്റുദ്ധരിച്ചുപോകുന്നു. സിനിമയും ഡാന്‍സും നൃത്തവും പാട്ടും കച്ചേരിയും എല്ലാം മറ്റുള്ളവരെപ്പോലെത്തന്നെ അനുവദനീയമായ വിശാലമായൊരു ഇസ്ലാമുണ്ടെങ്കില്‍ പിന്നെന്തിനാ ദിക്ര്‍ ചെല്ലുന്ന, സുന്നത്ത് നിസ്കരിക്കേണ്ടി വരുന്ന, ആത്മീയതയുടെ ഇസ്ലാമെന്നാണ് അവര്‍ ചിന്തിച്ചു പോകുന്നത്. ധൈഷണികമായ വഴിയിലൂടെത്തന്നെ മുന്നോട്ടുപോയി, രാജാവ് നഗ്നനാണെന്ന് കാണിച്ചുകൊടുക്കാന്‍ സമമയമതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍, കൃത്യാനിസത്തെയോ യൂറോപ്യന്‍ സെക്യുലറിസത്തെയോ പോലെ ഇവര്‍ ഇസ്ലാമിനെ വലിച്ചുനീട്ടി ഒരു തരം -അഡ്ജസ്റ്റഡ് ആന്‍റ് എലാസ്റ്റിക് -ഇസ്ലാമായി മാറ്റുകയില്ലെന്ന് ആര് കണ്ടു?

ഖാസി സി.എം. അബ്ദുല്ല മൗലവി ഉത്തരമലബാറിന്റെ നവോത്ഥാന നായകന്‍


ഉത്തര മലബാറിന്റെ ആത്മീയ മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പണ്ഡിതസാന്നിദ്ധ്യമായിരുന്ന സി.എം. ഉസ്‌താദ്‌ എന്ന ഖാസി സി.എം. അബ്‌ദുല്ല മൗലവി. ചെമ്പിരിക്ക ഖാസിയാര്‍ച്ച എന്നോ മംഗലാപുരം ഖാസിയാര്‍ച്ച എന്നോ ആണ്‌ നാട്ടുകാര്‍ ഉസ്‌താദിനെ സ്‌നേഹത്തോടെ വിളിക്കുന്നത്‌. വടക്കന്‍ കേരളത്തിന്റെ ആത്മീയ തണലും എല്ലാവരുടെയും പ്രശ്‌ന പരിഹാരത്തിനുള്ള കോടതിയും സമസ്‌തയുടെ ശബ്‌ദവുമാണ്‌ ഉസ്‌താദ്‌.

ചുരുക്കിപ്പറഞ്ഞാല്‍, കാസര്‍ക്കോടിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍കൊണ്ടും പക്വതയാര്‍ന്ന നേതൃപാടവംകൊണ്ടും തുല്യതയില്ലാത്ത ഒരു നവോത്ഥാന നായകനായി ഉസ്‌താദിനെ കണ്ടെത്താനാകുന്നതാണ്‌. മെയ്‌ മറന്ന പ്രവര്‍ത്തനം, ദീര്‍ഘദൃഷ്‌ടി, സമര്‍പ്പണബോധം, ലക്ഷ്യബോധം എന്നിങ്ങനെ ഉസ്‌താദിന്റെ കാര്‍മസാഫല്യത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ അനവധിയുണ്ട്‌. ഒരു പ്രഭാഷകന്‍ എന്നതിലപ്പുറം കര്‍മത്തിന്‌ പ്രധാന്യം നല്‍കുന്ന ആളാണ്‌ ഉസ്‌താദ്‌. കാസര്‍കോട്‌ പോലെയുള്ള ഗള്‍ഫ്‌ സ്വാധീനമുള്ള ഒരു മേഖലയില്‍ ഉലമാക്കളെയും ഉമറാക്കളെയും ഒന്നിച്ചുനിര്‍ത്തി ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നുവെന്നതുതന്നെ ആ പ്രവര്‍ത്തനക്ഷമതയുടെ ആഴം മനസ്സിലാക്കിത്തരുന്നു. ചെമ്പിരിക്ക ഖാസി എന്ന പേരില്‍ പ്രസിദ്ധനായ മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാരുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനായി 1933 ല്‍ കാസര്‍കോട്‌ ജില്ലയിലെ ചെമ്പിരിക്ക എന്ന പ്രദേശത്താണ്‌ ഉസ്‌താദ്‌ ജനിക്കുന്നത്‌. പണ്ഡിത തറവാട്ടിലെ കുലപതിയായിട്ടാണ്‌ ഉസ്‌താദിന്റെ അരങ്ങേറ്റം. പിതാവ്‌ ഖാസി മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാര്‍ പ്രഗല്‍ഭ പണ്ഡിതനും നാടിന്റെ ആത്മീയ തീരവുമായിരുന്നു. പണ്ഡിതനും വാഗ്മിയുമായിരുന്ന അബ്‌ദുല്ല മുസ്‌ലിയാരാണ്‌ അവരുടെ പിതാവ്‌. അബ്‌ദുല്ലാഹില്‍ ജംഹരി എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌.

ഉത്തര മലബാറിന്റെ പഴയകാല പ്രഭാഷണ വേദികളില്‍ നിറഞ്ഞുനിന്നിരുന്ന ആളായിരുന്നു അദ്ദേഹം. പിതാവ്‌ മുഹമ്മദ്‌ കഞ്ഞി മുസ്‌ലിയാര്‍ തൃക്കരിപ്പൂര്‍, വാഴക്കാട്‌, പൊന്നാനി അടക്കം വിവിധ സ്ഥലങ്ങളില്‍നിന്ന്‌ വിദ്യഅഭ്യസിച്ച മഹാനാണ്‌. 25 വര്‍ഷത്തോളം ചെമ്പിരിക്ക ഒറവങ്കര പള്ളിയില്‍ മുദരിസായി സേവനം ചെയ്‌തു. ഈ കാലയളവില്‍ അനവധി മഹല്ലുകളുടെ ഖാസി സ്ഥാനവും അലരിച്ചു. 1973 ഡിസംബര്‍ മാസം മരണപ്പെട്ടു. ശേഷം, തല്‍സ്ഥാനത്തേക്ക്‌ ഖാസിയായി തെരഞ്ഞെടുക്കപ്പെട്ടത്‌ സി.എം. അബ്‌ദുല്ല മൗലവിയായിരുന്നു. തന്റെ പുരോയാനങ്ങളുടെ ആദ്യാകാലാംഗീകാരങ്ങളായിരുന്നു ഇത്‌. കുടുംബത്തിന്റെ മഹിമയും പാരമ്പര്യവും അണയാതെ സൂക്ഷിക്കാന്‍ അനുയോജ്യമായ കഴിവും തന്റേടവും എന്നും ഉസ്‌താദിന്റെ കൈമുതലായിരുന്നു. പിതാവ്‌തന്നെയായിരുന്നു സി.എം. ഉസ്‌താദിന്റെ പ്രഥമാധ്യാപകന്‍. ശേഷം, ചെമ്പിരിക്കയിലും പിന്നെ തളങ്കര മുസ്‌ലിം ഹൈസ്‌കൂളിലുമായി പഠനം പൂര്‍ത്തിയാക്കി. അന്ന്‌ എസ്‌.എസ്‌.എല്‍.സി വിജയിച്ചിരുന്നു. ചെറുപത്തില്‍തന്നെ പഠനരംഗത്ത്‌ ഉന്നത സാമര്‍ത്ഥ്യം തെളിയിച്ചിരുന്നു. അന്നുതന്നെ ഉറുദു, ഇംഗ്ലീഷ്‌ ഭാഷകളില്‍ പ്രാവീണ്യം നേടി. ഈ രണ്ട്‌ ഭാഷകള്‍ യഥേഷ്‌ടം കൈകാര്യം ചെയ്യുന്ന ഉസ്‌താദ്‌ ഇന്നും അന്നത്തെ ഭാഷാദ്ധ്യാപകരെ അനുസ്‌മരിക്കാറുണ്ട്‌. ഭാഷാപഠനം അനിവാര്യവും അത്‌ ഒരു മഹാലോകത്തേക്കുള്ള കവാടവുമാണെന്നാണ്‌ ഉസ്‌താദ്‌ പറയുന്നു. ഈ തിരിച്ചറിവായിരുന്നു ഉസ്‌താദിന്റെ പിന്നീടുള്ള ജീവിതത്തില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും സമന്വയ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും പ്രേരിപ്പിച്ചിരുന്നത്‌. നാട്ടിലെ ചില ദര്‍സുകളിലൂടെതന്നെയായിരുന്നു മതവിദ്യാഭ്യാസരംഗത്തുള്ള ഉസ്‌താദിന്റെയും ചുവടുവെപ്പുകള്‍.

1962 ല്‍ വെല്ലൂരിലെ ബാഖിയാത്തുസ്വാലിഹാത്തില്‍ പോയി ബാഖവി ബിരുദം നേടി. ഔദ്യോഗിക പഠനം കഴിഞ്ഞതോടെ അധ്യാപന രംഗം ഉസ്‌താദ്‌ ശ്രദ്ധിച്ചു. ഒറവങ്കര, എട്ടിക്കുളം, മാടായി-പുതിയങ്ങാടി എന്നിവിടങ്ങളില്‍ ദര്‍സ്‌ നടത്തി. എപ്പോഴും പ്രവര്‍ത്തനരംഗത്ത്‌ സജീവമായി നിലകൊള്ളുകയെന്നതാണ്‌ ഉസ്‌താദിന്റെ പ്രത്യേകത. വെറുതെയിരിക്കുകയെന്നത്‌ ഉസ്‌താദിന്‌ സാധിച്ചിരുന്നില്ല. അദ്ധ്വാനഫലങ്ങള്‍ ഭാവിതലമുറകള്‍ അനുഭവിക്കട്ടെയെന്നാണ്‌ ഉസ്‌താദ്‌ ആഗ്രഹിച്ചിരുന്നത്‌. വലിയൊരു ഭാഷാപണ്ഡിതനും ഗ്രന്ഥകാരനും എഴുത്തുകാരനുമാണ്‌ സി.എം. ഉസ്‌താദ്‌. ഇത്‌ ഏറെ അറിയപ്പെട്ടിട്ടില്ലെങ്കിലും ഇത്‌ തിരിച്ചറിഞ്ഞവര്‍ അനവധിയുണ്ട്‌. ഇംഗ്ലീഷ്‌, ഉറുദു, അറബി എന്നീ ഭാഷകളില്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നു. ആംഗലേയ വിദേശാതിഥികളുടെ സ്വീകരണ ചടങ്ങിലാണ്‌ പലപ്പോഴായും ഉസ്‌താദിന്റെ ആംഗലേയ ഭാഷണങ്ങള്‍ അധികമാളുകളും കേള്‍ക്കാറുള്ളത്‌. അറബിയില്‍ അസാധാരണ കഴിവാണ്‌ ഉസ്‌താദിനുള്ളത്‌. ഇതിനകം അറബിയില്‍ ധാരാളം പുസ്‌തകങ്ങള്‍ എഴുതിയിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം ആസ്‌ട്രോണമിയെക്കുറിച്ച്‌ ഇംഗ്ലീഷിലും ഒരു പുസ്‌തകം എഴുതി പ്രസിദ്ധീകരിക്കുകയുണ്ടായി.

രചനകള്‍ ഉസ്‌താദിന്റെ ഒരു പഴയ സ്വാഭാവമാണ്‌. ചെറുപ്പം മുതല്‍തന്നെ എഴുതിയിരുന്നു. മുമ്പുകാലത്ത്‌ ഇറങ്ങിയിരുന്ന മാസികകളിലും സുവനീറുകളിലും ഉസ്‌താദിന്റെ പഠന പരമ്പരകള്‍തന്നെ കാണാവുന്നതാണ്‌. ഒരു പ്രത്യേക ഭാഷയും ഒഴുക്കുമാണ്‌ ഉസ്‌താദിന്റെത്‌. വശ്യതയാര്‍ന്ന ഭാഷ. ഇതിനകം പത്തോളം പുസ്‌തകങ്ങള്‍ ഉസ്‌താദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു. ഇതില്‍ അറബിയും മലയാളവും ഇംഗ്ലീഷും പെടും. ഇല്‍മുല്‍ ഫലക്കിലെ അഗാധ പണ്ഡിതനായതുകൊണ്ടുതന്നെ ഉസ്‌താദിന്റെ അധികം രചനകളും ഈ വിഷയവുമായിബന്ധപ്പെട്ടാണ്‌ പുറത്തുവന്നിട്ടുള്ളത്‌. വിവര്‍ത്തനങ്ങളും അല്ലാത്തവയുമായി പ്രസിദ്ധീകരിക്കപ്പെടാത്ത പുസ്‌തകങ്ങളും ഉസ്‌താദിന്റെ അടുത്തുണ്ട്‌. പള്ളിദര്‍സില്‍ പഠിപ്പിച്ചിരുന്ന കാലംമുതല്‍തന്നെ ഉസ്‌താദ്‌ ഗവേഷണങ്ങള്‍ നടത്തുകയും അവ പുസ്‌തകമായി എഴുതിവെക്കുകയും ചെയ്യുമായിരുന്നു. ഇന്നും ഉസ്‌താദിന്റെ ശെല്‍ഫില്‍ ഒന്നിനടിയില്‍ മറ്റൊന്നായി പല പുസ്‌തകങ്ങളും കാണാവുന്നതാണ്‌.

പ്രസിദ്ധീകരിക്കപ്പെട്ട ഉസ്‌താദിന്റെ ചില പുസ്‌തകങ്ങള്‍ ഇവയാണ്‌: 1) തസ്‌വീദുല്‍ ഫികരി വല്‍ ഹിമം ഫീ തബ്‌യീനി ന്നിസാബി വല്‍ ലോഗാരിതം. 2) ഇല്‍മുല്‍ ഫലക്ക്‌ അലാ ളൗഇ ഇല്‍മില്‍ ഹദീസ്‌. 3) ഇസ്‌ത്തിഖ്‌റാജു ഔഖാത്തിസ്സ്വലാത്തി വ സുമൂത്തില്‍ ഖിബ്‌ല അനില്‍ ജിഹത്തില്‍ അസ്‌ലിയ്യ. 4) ആദാബുസ്സ്വിയാമി വ ഫവാഇദുഹാ. 5) അല്‍ ബൂസ്വിലത്തുല്‍ മിഗ്നാഥീസിയ്യ: വ ഇന്‍ഹിറാഫുഹാ അനില്‍ ജിഹത്തില്‍ അസ്‌ലിയ്യ. 6) ചരിത്ര ശകലങ്ങള്‍. മൗലിദ്‌ രചനയിലും അറബിമലയാള സാഹിത്യത്തിലും തന്റെതായ ഒരു സംഭാവനകൂടി അര്‍പ്പിച്ച ഒരു വ്യക്തിയാണ്‌ സി.എം. ഉസ്‌താദ്‌. മനോഹരമായ കാവ്യതല്ലജങ്ങളോടെ അറബി ഭാഷയില്‍ അദ്ദേഹം മൗലിദുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. ഫത്തഹുല്‍ കന്‍സ്‌ എന്ന പേരില്‍ ചെമ്പിരിക്കയിലെ മഖാമില്‍ അന്തിയുറങ്ങുന്ന മഹാനെക്കുറിച്ച്‌ തയ്യാറാക്കിയ അറബിമലയാള മാലയാണ്‌ ഏറെ മനോഹരം. ചെമ്പിരിക്ക മാല എന്നപേരില്‍ നാട്ടുകാര്‍ക്കിടയില്‍ ഇന്നും ഇത്‌ പ്രസിദ്ധമാണ്‌. 1961 ല്‍ തിരൂരങ്ങാടിയില്‍വെച്ചാണ്‌ ഇത്‌ അച്ചടിച്ചത്‌. പഴയകാല അറബി മലയാള മാലകളുടെ സര്‍വ്വ സൗന്ദര്യവും ആവാഹിച്ച ഇവ ഉസ്‌താദിന്റെ സര്‍ഗാത്മകതയുടെ ആഴം തുറന്നുകാട്ടുന്നു. അന്വേഷിക്കുംതോറും നമ്മെ ഏറെ വിസ്‌മയിപ്പിക്കുന്ന ഒരു പ്രതിഭാസംതന്നെയാണ്‌ സി.എം ഉസ്‌താദ്‌.

ഒരു ആധുനിക പണ്ഡിതന്‍ എന്ന നിലക്ക്‌ അദ്ദേഹം കയറിപ്പോയ വഴികള്‍ നമ്മെ അല്‍ഭുതപ്പെടുത്തുന്നതാണ്‌. എന്നും ഏറെ ജിജ്ഞാസുവായി കാണപ്പെടുന്ന ഉസ്‌താദ്‌ ഗോളശാസ്‌ത്രത്തിന്റെ പുതിയ പുതിയ മേഖലകളിലേക്ക്‌ ആധുനിക സാങ്കേതിക സഹായത്തോടെ കടന്നുപോവുകയാണ്‌. ലാപ്‌ടോപ്പിന്റെയും നെറ്റിന്റെയും ഉപയോഗം ഈ രംഗത്തെ ഉസ്‌താദിന്റെ അന്വേഷണങ്ങളെ ഏറെ സഹായിച്ചിട്ടുണ്ട്‌. സമസ്‌ത വൈസ്‌ പ്രസിഡന്റ്‌, സമസ്‌ത കാസര്‍കോട്‌ ജില്ല പ്രസിഡന്റ്‌, മലബാര്‍ ഇസ്‌ലാമിക്‌ കോംപ്ലക്‌സ്‌ പ്രസിഡന്റ്‌, ദാറുല്‍ ഇര്‍ശാദ്‌ അക്കാദമി പ്രിന്‍സിപ്പാള്‍ തുടങ്ങി അനവധി സ്ഥാനമാനങ്ങള്‍ വഹിക്കുന്നുണ്ട്‌ ഇന്ന്‌ അദ്ദേഹം. കോട്ട അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വിയോഗാനന്തരം മംഗലാപുരം ഖാസിയായും അദ്ദേഹം സേവനം ചെയ്‌തുവരുന്നു. പണ്ഡിതന്‍, നിയമാധിപന്‍, സംഘാടകന്‍, പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ ഉസ്‌താദ്‌ ചെയ്‌തുതീര്‍ത്ത പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലഘനീയമാണ്‌. യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ രാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.

എന്റെ കഥ, വിദ്യാഭ്യാസത്തിന്റെയും



ഖാസി സി.എം. അബ്ദുല്ല മൗലവി വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു. ഈയിടെ പ്രസിദ്ധീകൃതമായ അദ്ദേഹത്തിന്റെ ആത്മകഥ (എന്റെ കഥ; വിദ്യാഭ്യാസത്തിന്റെയും) യെ അടിസ്ഥാനമാക്കി ഒരു അന്വേഷണ സ്മരണ.

അലമാരയിലെ ഒതുക്കിവെച്ച പുസ്തകക്കൂട്ടങ്ങളില്‍നിന്നും ഒരു ഡയറി പുറത്തെടുത്തുകാണിച്ചുകൊണ്ട് ഒരിക്കല്‍ സി.എം. ഉസ്താദ് പറഞ്ഞു, 'ഞാന്‍ 'തര്‍ജുമതുല്‍ മുഅല്ലിഫ്' (ഗ്രന്ഥകാരന്റെ ജീവചരിത്രം) എഴുതിക്കൊണ്ടിരിക്കുകയാണ്. പണി ഏകദേശമെല്ലാം പൂര്‍ത്തിയായി. ഇനി, അല്‍പം മിനുക്കുപണികളേ ബാക്കിയുള്ളൂ. വേറെയും കുറേ സാധനങ്ങള്‍ ചെയ്യണമെന്നുണ്ട്. ഡോക്ടര്‍ വിശ്രമിക്കാന്‍ പറഞ്ഞിരിക്കയാണ്. അധികം പരിപാടികളിലൊന്നും പോവാറില്ല. അതിനാല്‍, കുറേ എഴുതാനും വായിക്കാനും സമയം കിട്ടുന്നുണ്ട്....'

സി.എം. ഉസ്താദ് വിട പറഞ്ഞ് ഒരു വര്‍ഷം തികയവെ സ്വന്തം ആത്മകഥ 'എന്റെ കഥ; വിദ്യാഭ്യാസത്തിന്റെയും' പുസ്തകരൂപത്തില്‍ പുറത്തുവന്നപ്പോള്‍ ആദ്യം ഓര്‍ത്തുപോയത് ആ കൂടിക്കാഴ്ചയാണ്. വാര്‍ദ്ധക്യസഹജമായ പ്രാരാബ്ധങ്ങളും ക്ഷീണവും ശരീരത്തെ തളര്‍ത്തുമ്പോഴും ആ കണ്ണുകളില്‍ വെളിച്ചം പകര്‍ന്നിരുന്നത് വിദ്യാഭ്യാസ ചിന്തകളും അവയുടെ അയവിറക്കലുകളുംതന്നെയായിരുന്നു. എഴുത്ത്, വായന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സേവനം, മതപരമായ വിധികള്‍ നിര്‍ണ്ണയിക്കല്‍, ആളുകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങി പൊതുജനോപകാരപ്രദമായ ഇത്തരം കാര്യങ്ങളില്‍ കവിഞ്ഞ് അവര്‍ക്ക് മറ്റൊരു ജീവിതമുണ്ടായിരുന്നില്ല. ധൈഷണികതയും ക്രിയാത്മകതയും സംഗമിച്ച ഒരതുല്യ പണ്ഡിതന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതാണ്. ഉത്തരമലബാറിന്റെ ആത്മീയ മണ്ഡലത്തില്‍ ഉസ്താദ് രേഖപ്പെടുത്തിയ മുദ്രകള്‍ ഇന്നും പതിന്‍മടങ്ങ് പ്രശോഭിതമായി ശേഷിക്കുന്നു. ജീവിച്ചിരുന്ന ഉസ്താനിനെപ്പോലെത്തന്നെ ശക്തനാണ് ഇന്ന് വിശ്വാസി മനസ്സുകളില്‍ വിടപറഞ്ഞതിനു ശേഷമുള്ള ഉസ്താദും. അദ്ദേഹം ബാക്കിവെച്ചുപോയ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും ചിന്തകളും നൂറ്റാണ്ടുകളോളം കേരള മുസ്‌ലിംകളെ മുന്നേട്ടുനയിക്കാന്‍മാത്രം പ്രോജ്വലമാണ്.

കാസര്‍ക്കോടിനെ പശ്ചാത്തലമാക്കി കേരളത്തിലെയും കര്‍ണാടകത്തിലെയും മുസ്‌ലിംകളോട് മൊത്തമായിട്ടായിരുന്നു സി.എം. ഉസ്താദിന്റെ സംവാദം. തീരെ അറിവില്ലാത്തവര്‍ക്ക് അതിനുള്ള സൗകര്യങ്ങളൊരുക്കുകയെന്നതോടൊപ്പം അറിവുള്ളവര്‍ക്ക് സമന്വയവിദ്യാഭ്യാസത്തിന്റെ വാതില്‍ തുറക്കുന്നതായിരുന്നു ഉസ്താദിന്റെ ചിന്തകള്‍. ഒരിക്കല്‍, കാസര്‍കോട്ടെ വിദ്യാഭ്യാസ ചുറ്റുപാടുകളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഉസ്താദ് കാസര്‍കോട്ട് തുടങ്ങാനിരിക്കുന്ന പുതിയൊരു വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ച് സംസാരിച്ചു. അവിടെ ഏത് സിലബസ് അപ്ലേ ചെയ്യണമെന്നതായിരുന്നു ഉസ്താദിന്റെ ആശങ്ക. സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി ഉന്നംവെച്ച് സദാ ഒരു പിടി സ്വപ്നങ്ങള്‍ മനസില്‍ ആറ്റിക്കുറുക്കി നടന്നിരുന്ന ഉസ്താദിന് സ്വാര്‍ത്ഥതയെന്തെന്ന് അറിയുമായിരുന്നില്ല. ജാതി മത ഭേതമന്യേ എല്ലാവര്‍ക്കും തന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ ഉസ്താദ് അവസരമൊരുക്കിയിരുന്നു.
വലിയൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്തുമ്പോഴും ഗോളശാസ്ത്രത്തിന്റെ കുരുക്കഴിയാത്ത പ്രശ്‌നങ്ങള്‍ മനനം ചെയ്യുമ്പോഴും വശ്യമായൊരു പുഞ്ചിരിയായിരുന്നു ആ മുഖത്ത്. ആ പുഞ്ചിരിയാണ് സ്ഥാപനത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ പലര്‍ക്കും പ്രചോദനവും ധൈര്യവും പകര്‍ന്നിരുന്നത്. വിനയത്തിന്റെ ആള്‍രൂപമായിരുന്നു ഉസ്താദ്. തനിക്ക് അറിയാത്ത കാര്യങ്ങള്‍ ആരോടും ചോദിച്ചറിയുമായിരുന്നു. അതുകൊണ്ടുതന്നെ, പല പ്രൊഫസര്‍മാരും അധ്യാപകരും എഞ്ചിനിയര്‍മാരും പത്രപ്രവര്‍ത്തകരും ഉസ്താദിന്റെ അടുത്ത സുഹൃത്തുക്കളായി. പുസ്തക രചനകളില്‍ മുഴുകുന്ന നേരങ്ങളില്‍ ഇവരുമായെല്ലാം ഉസ്താദ് ബന്ധപ്പെടുകയും ചെയ്യുമായിരുന്നു. കളനാട്ടെ ദിവംഗതനായ എഞ്ചിനിയര്‍ അഹ്മദ്ച്ച ഉസ്താദിന്റെ ഗോളശാസ്ത്ര പഠനങ്ങളില്‍ പ്രചോദനമായ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ കോലുകളും കണക്കുകളും പഠിക്കാനെത്തുമ്പോള്‍ ഒരു വിനയാന്വിതനായ വിദ്യാര്‍ത്ഥിയായിരുന്നു തന്റെ അറുപതുകളിലും സി.എം. ഉസ്താദ്. തന്റെ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കായി വിദ്യാഭ്യാസ ക്ലാസുകളും ചര്‍ച്ചകളും സംഘടിപ്പിക്കുമ്പോള്‍ വരുന്ന അതിഥിക്കുമുമ്പില് ഒരു ശ്രോതാവായി ഉസ്താദും വന്നിരിക്കും. കുട്ടികളെപ്പോലെ സംശയങ്ങള്‍ ചോദിച്ചുതീര്‍ക്കും. തിരുത്തേണ്ടത് തിരുത്തിയും പറയേണ്ടത് തുറന്നു പറഞ്ഞും ചര്‍ച്ചകളില്‍ ശക്തമായിത്തന്നെ ഇടപെടും. ഇങ്ങനെ നോക്കുമ്പോള്‍ ഉസ്താദിന്റെ സര്‍ഗാത്മക മനസ് വാര്‍ദ്ധക്യകാലത്തും യുവത്വത്തിന്റെ പ്രസരിപ്പിലായിരുന്നുവെന്നത് പ്രകടമായിരുന്നു.

1960 കളില്‍ ഉസ്താദ് തുടങ്ങിവെച്ച വിദ്യാഭ്യാസ ചിന്തകള്‍ കേരളമുസ്‌ലിം ചിന്താവികാസത്തിന്റെ പട്ടികയില്‍ ശ്രദ്ധേയമായ മുദ്രകള്‍ത്തന്നെ അര്‍പ്പിച്ചിട്ടുണ്ട്. അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലുമായി പതിനഞ്ചോളം വരുന്ന പുസ്തകങ്ങളും ഗോളശാസ്ത്രം, സാമ്പത്തികശാസ്ത്രം, ചരിത്രം തുടങ്ങി വിവിധ മേഖലകളിലായി എഴുതിയ അമ്പതിലേറെ വരുന്ന ലേഖനങ്ങളും ഉസ്താദിന്റെ സര്‍ഗാത്മകതയുടെ തീക്ഷ്ണതയെ വിളിച്ചറിയിക്കുന്നു. സഅദിയ്യ, ആലിയ, നീലേശ്വരം മര്‍ക്കസ്, മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് തുടങ്ങിയ ഉസ്താദ് സേവനം ചെയ്തിരുന്നതോ നിര്‍മിച്ചിരുന്നതോ ആയ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആഴവും വ്യക്തമാക്കുന്നു. കാസര്‍കോട്ടും മംഗലാപുരത്തുമടക്കം നൂറിലേറെ മഹല്ലത്തുകളുടെ ഖാസിയായ ഉസ്താദ് തന്റെ സാമൂഹിക സേവനത്തിന്റെയും മതകീയ മാര്‍ഗദര്‍ശനത്തിന്റെയും അനുകരണീയ പന്ഥാവിനെയാണ് പ്രതിനിധീകരിച്ചിരുന്നത്.

വിദ്യാഭ്യാസ ചിന്തകനായ സി.എം. ഉസ്താദിനെ മനസ്സിലാക്കാന്‍ 1971-2 കാലങ്ങളവില്‍ അദ്ദേഹം സഅദിയ്യ അറബിക് കോളേജിന് തയ്യാറാക്കിയ ഭരണഘടനയും സിലബസും എടുത്തു പരിശോധിച്ചുനോക്കിയാല്‍ മതി. സമന്വയ വിദ്യാഭ്യാസമെന്ന തന്റെ ചിരകാല സ്വപ്നങ്ങളെയും ചിന്തകളെയും കൂട്ടിയിണക്കി മതകീയ കാഴ്ചപ്പാടിനുള്ളില്‍നിന്നുകൊണ്ടു അദ്ദേഹം വികസിപ്പിച്ചെടുത്തതായിരുന്നു ഈ ആശയം. ഉത്തര മലബാറിലെ സമുന്നത സ്ഥാപനമായിരുന്ന സഅദിയ്യ ഒരു വിപ്ലവമായി കടന്നുവന്നത് അങ്ങനെയായിരുന്നു. മധ്യമമലബാറിലും ദക്ഷിണമലബാറിലും പ്രായോഗികമായ സമന്വയ ചിന്തകള്‍ ഉടലെടുക്കുന്നതിനുമുമ്പുതന്നെ, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഈ ചിന്ത ചെമ്പരിക്കയിലെ പണ്ഡിത തറവാട്ടില്‍ ജന്മമെടുത്തിരുന്നുവെന്നുവേണം കരുതാന്‍. ചാലിലകത്ത് കുഞ്ഞഹമ്മദാജിയും തുടര്‍ന്നുവന്ന പല പേരുകേട്ട ജ്ഞാനികളും ആര്‍ജ്ജിച്ചിരുന്നപോലെത്തന്നെ, സി.എമ്മും ഈ ചിന്തയെ ആര്‍ജ്ജിച്ചിരുന്നത് വേലൂര്‍ ബാഖിയാത്തിന്റെ ജ്ഞാനാന്തരീക്ഷത്തില്‍ നിന്നാണ്. കാസര്‍കോട്ടെയും ദക്ഷിണകന്നഡയിലെയും പഠിക്കാനാഗ്രഹമുള്ള കുട്ടികളുടെ വിദ്യാഭ്യാസ ക്ലേശങ്ങളാണ് ഉസ്താദിനെ ഇത്തരമൊരു ചിന്തയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്. 1971 ല്‍ സഅദിയ്യ ജന്മമെടുത്തതോടെ ഉത്തരമലബാറിലെയും മംഗലാപുരത്തെയും വിദ്യാര്‍ത്ഥികല്‍ക്ക് അതൊരു അനുഗ്രഹമായി മാറുകയായിരുന്നു. എം.ഐസി.യിലെ ദാറുല്‍ ഇര്‍ശാദ് അക്കാദമിയും അര്‍ശദുല്‍ ഉലൂം മുഥവ്വല്‍ കോളേജും ഈ ശ്രേണിയിലെ അനന്തര ഉദ്ദ്യമങ്ങളാണ്.
മുന്‍ മംഗലാപുരം ഖാസിയായിരുന്ന കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സി.എം. ഉസ്താദിന്റെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ശക്തി പകര്‍ന്ന ഒരാളായിരുന്നു. ആ ഇരുകൈകളും പരസ്പരം കോര്‍ക്കപ്പെട്ടതോടെ കാസര്‍കോടിന്റെയും മംഗലാപുരത്തിന്റെയും മതകീയ വിദ്യാഭ്യാസ മേഖല ഏറെ ക്രിയാത്മകമായി. എന്നും ദക്ഷിണകന്നഡയും കാസര്‍കോടും മറക്കാതെ അനുസ്മരിക്കുന്ന രണ്ടു വ്യക്തിത്വങ്ങളാണിത്. ഉത്തര മലബാര്‍ അനുഭവിച്ചിട്ടുള്ള പണ്ഡിത ലോകത്തെ മുന്നണിപ്പോരാളികള്‍. മുന്‍ കാഞ്ഞങ്ങാട് ഖാസി ആറ്റക്കോയ തങ്ങള്‍, കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി, കല്ലട്ര അബ്ലാസ് ഹാജി തുടങ്ങിയവരും ഉസ്താദിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തന യാത്രയില്‍ വലംകൈകളായി വര്‍ത്തിച്ചവരാണ്. ഉത്തരേന്ത്യയില്‍നിന്നും കേരളമുസ്‌ലിംകളെ വ്യതിരിക്തമാക്കുന്ന ഈ ഉലമാ ഉമറാ സംഗമംതന്നെയായിരുന്നു ഉത്തരമലബാറിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെയും പിന്നില്‍. (ഇവിടെ, നവോത്ഥാനം എന്നൊരു പേര് പ്രയോഗിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്കു ഒരു കാര്യം ഓടിവരുന്നു. മുസ്‌ലിം പുരോഗതികളെയും വളര്‍ച്ചകളെയും കുറിക്കാന്‍ നവോത്ഥാനം എന്ന പദപ്രയോഗം നടത്തുന്നത് ഉസ്താദിന് രസിച്ചിരുന്നില്ല. അതില്‍ മറ്റെന്തോ ചായ്‌വും ചുവയുമാണ് ഉസ്താദ് കണ്ടിരുന്നത്. ലേഖനങ്ങളില്‍ അത്തരം പ്രയോഗങ്ങളെ ഉസ്താദ് തിരുത്തുമായിരുന്നു. കാസര്‍കോട് മുസ്‌ലിംകളെക്കുറിച്ച് ഒരു പഠനം നടത്തി പ്രസിദ്ധീകരിക്കാനൊരുങ്ങിയപ്പോള്‍ അതിന്റെ ടൈറ്റിലില്‍ വന്ന ഈ പദപ്രയോഗത്തെ ഉസ്താദ് തിരുത്തിയെഴുതിയത് ശ്രദ്ധേയമാണ്.)
കേട്ടുകേള്‍വിക്കപ്പുറം അനുഭവങ്ങളാണെല്ലോ ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കാന്‍ ഏറ്റവും പര്യപ്തമായിട്ടുള്ളത്. എഴുത്തിന്റെയും വായനയുടെയും ലോകത്തെ സി.എം. ഇഫക്ട് എടുത്തുപറയേണ്ടതുതന്നെയാണ്. 1980 കളില്‍ കാസര്‍കോട്ടുനിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന അദ്ദഅവ മാസികയുടെ ചീഫ് എഡിറ്ററായിരുന്നു സി.എം. ഉസ്താദ്. ഡോ. സി.കെ. കരീം തന്റെ കേരളമുസ്‌ലിം സ്ഥിതി വിവരക്കണക്ക് ചരിത്ര ഗ്രന്ഥത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ഈ മാസികയും സഅദിയ്യ പോലെത്തന്നെ സുന്നികള്‍ക്കിടയിലെ രചനാത്മക ലോകത്ത് ഇന്നത്തെ പല മാസികകള്‍ക്കും വാരികകള്‍ക്കും ഒരു 'പയനിയറാ' യി വര്‍ത്തിച്ചുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യംതന്നെയാണ്. ഇങ്ങനെ നോക്കുമ്പോള്‍, കേരളമുസ്‌ലിംകളുടെ വിദ്യാഭ്യാസ-ചിന്താവികാസ-രചനാ ചരിത്രത്തില്‍ സി.എം. രേഖപ്പെടുത്തിയ മുദ്രകള്‍ ഒരു കേന്ദ്ര യൂണിവേഴ്‌സിറ്റിയില്‍നിന്നും പി.എച്ഛ്.ഡി നേടാന്‍മാത്രം സമ്പന്നവും ആഴമുള്ളതുമാണെന്ന് മനസ്സിലാകുന്നു. കേരളത്തിലെ ഗോളശാസ്ത്ര പഠനങ്ങളില്‍ സി.എമ്മിന്റെ പങ്കും ഇടവും നിര്‍ണ്ണയിക്കുന്ന പഠനങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കേണ്ടതുതന്നെയാണ്. ഉത്തരേന്ത്യയിലെയും മുസ്‌ലിം രാഷ്ട്രങ്ങളിലെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ചിന്തകളും രചനകളും റിസര്‍ച്ച് ടോപിക്കുകളായി മാറുകയും ഗവേഷണ റിസല്‍ട്ടുകള്‍ പുറത്തുവരുന്നതോടെ വന്‍ പ്രസ്ഥാനങ്ങളായി മാറുകയും ചെയ്യുമ്പോള്‍ സി.എം. എന്ന വിദ്യാഭ്യാസ വിചക്ഷണനെയും തന്റെ സംഭാവനകളെയും ഗവേഷക ലോകം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ഏറെ വ്യക്തമാകുന്നു. വരുംകാലങ്ങളില്‍ കേരളത്തില്‍തന്നെ ഇത്തരം പഠനങ്ങള്‍ പുറത്തുവരുമെന്നത് നമുക്ക് ഉറപ്പിച്ചുപറയാവുന്നതാണ്. കഴിഞ്ഞ വര്‍ഷം (2010) ഡല്‍ഹയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ സ്‌കൂള്‍ ഓഫ് ലിങ്കിസ്റ്റിക്, ലിറ്ററേചര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡസില്‍ നടന്ന, സൗത് ഇന്ത്യയിലെ സ്‌കോളേഴ്‌സിനെയും അറബിക് ഭാഷയിലും ഇസ്‌ലാമിക് സ്റ്റഡീസിലും അവരുടെ സംഭാവനകളെയും പുരസ്‌കരിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ സി.എം. ഉസ്താദിന്റെ വിദ്യാഭ്യാസ ചിന്തകളെയും ഗോളശാസ്ത്ര കാഴ്ചപ്പാടിനെയും കുറിച്ച് ഒരു പേപ്പര്‍ പ്രസന്റേഷന്‍ നടന്നത് ഇതിനൊരു ഉദാഹരണമാണ്. കൂടാതെ, Qazi Abdullah Moulawi Al Jamhari: a traditional Muslim Scholar who Loved Astronomy and Mathematics എന്ന ടൈറ്റിലില്‍ ടു സിര്‍ക്ള്‍സ്.നെറ്റ് (www.twocircles.net) എന്ന ഓണ്‍ലൈന്‍ ഇംഗ്ലീഷ് പത്രത്തിലും ഒരു പഠനം പ്രസിദ്ധീകരിച്ചുവരികയുണ്ടായി. അക്കാദമിക് തലങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ തീര്‍ച്ചയായും കടന്നുവരേണ്ടതിന്റെ ആവശ്യകതയുമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. കാരണം, കേരളത്തിലെ ഗോളശാസ്ത്ര പഠനങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍ സി.എം. ഉസ്താദ് തീര്‍ച്ചയായും അതിലെ ഒരു അധ്യായമാണ്. കേരളത്തിലെ സമന്വയ വിദ്യാഭ്യാസമെന്ന പുതിയ ട്രന്റിന്റെ കടന്നുവരവിനെ പഠനവിധേയമാക്കുമ്പോഴും സി.എമ്മിനെ മാറ്റി നിര്‍ത്താനാവില്ല. വിദ്യാഭ്യാസ കാഴ്ച്ചപ്പാടുകളും ഗ്രന്ഥങ്ങളും മറ്റൊരു വശം. സി.എം. എന്ന ഇസ്‌ലാമിക ചിന്തകന്‍ ഇങ്ങനെ ആഴങ്ങളിലേക്ക് പഠനമര്‍ഹിക്കുന്ന ഒരു സംഭവമായി മാറുന്നു.
ഇഷ്ടപ്പെട്ടാല്‍ എന്തും വായിക്കുമായിരുന്നു സി.എം. അതില്‍ തെറ്റു കണ്ടാല്‍ നിരൂപിക്കുകയും തിരുത്തുകയും ചെയ്യും. ഒരിക്കല്‍, ഡോ. സാക്കിര്‍ നായികിന്റെ ഖുര്‍ആനും ശാസ്ത്രവും താരതമ്യം ചെയ്യുന്ന ഒരു പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം ഉസ്താദിന് കോംപ്ലിമെന്ററി കോപ്പിയായി നല്‍കുകയുണ്ടായി. അടുത്ത ദിവസം ഉസ്താദ് വിളിച്ചുകൊണ്ട് പറഞ്ഞു, ഇതില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ വിവര്‍ത്തനം ചെയ്തു നല്‍കിയതില്‍ പിശക് പിണഞ്ഞിട്ടുണ്ടെന്ന്. ആസ്‌ട്രോണമിയെ കുറിച്ചു പരാമര്‍ശിക്കുന്ന ഭാഗമായിരുന്നു ഉസ്താദ് വായിച്ചിരുന്നത്. ശാസ്ത്രത്തിലെ മുസ്‌ലിം സംഭാവനകളെ പരാമര്‍ശിക്കുന്ന 'അറബികള്‍ പറഞ്ഞ ശാസ്ത്രം' എന്നൊരു പുസ്തകം ഉസ്താദിന് നല്‍കിയിരുന്നു. പുസ്തകം വായിച്ച ശേഷം, ഒരിക്കല്‍ ഉസ്താദ് പറഞ്ഞു, മുസ്‌ലിം ശാസ്ത്രകാരന്മാരുടെ സംഭാവനകളെയും ആധുനിക ശാസ്ത്രത്തിന് മധ്യകാലം നല്‍കിയ മാര്‍ഗദര്‍ശനത്തെയും കൈകാര്യം ചെയ്യുന്ന ഈ പുസ്തകത്തിന് ഈ പേര് നല്‍കിയത് ശരിയായില്ല. മുസ്‌ലിംകള്‍ ആധുനിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ എന്ന ആശയത്തില്‍ പേര് മാറ്റണമെന്നായിരുന്നു ഉസ്താദിന്റെ നിര്‍ദ്ദേശം. കാസര്‍കോട് മുസ്‌ലിംകളുടെ ചരിത്രമെന്ന പേരില്‍ ഒരു പഠന ഗ്രന്ഥം ചെയ്തിരുന്നു. അതിന് അവതാരികയെഴുതാന്‍വേണ്ടി ഉസ്താദിന് അടുത്തുചെന്നു. ഉസ്താദ് പരിശോധിച്ച ശേഷം അവതാരിക തയ്യാറാക്കി. എഴുത്തിലെ ചില ശൈലികളും ഒഴുക്കും ഉസ്താദിന് അത്ര പിടിച്ചില്ല. അതുകൊണ്ടുതന്നെ അവതാരികയുടെ അവസാനം ഉസ്താദ് ഇങ്ങനെയെഴുതി: ഭാഷാപരമായി ചില കെട്ടിക്കുടുക്കുകളുണ്ടെങ്കിലും ഈ സൃഷ്ടി കാസര്‍കോട് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമായ ഒന്നാണ്... ശക്തനായൊരു പ്രൂഫ് റീഡറായിരുന്നു ഉസ്താദ്. ആ ചിന്തയും ആ കണിശതയും നമ്മുടെ എഴുത്തുകുത്തുകളുടെ രീതികളെത്തന്നെ മാറ്റിമറിച്ചു. വളരെ സരളവും പച്ചവെള്ളം പോലെ ഒഴുകി പോകുന്നതുമായ ഒരു സ്വഭാവമാണ് പൊതുവെ ഉസ്താദിന്റെ രചനകള്‍ക്ക് ഉണ്ടായിരുന്നത്.
സി.എം. ഉസ്താദിന്റെ ആത്മകഥയെ പറഞ്ഞുകൊണ്ടാണ് നാം തുടങ്ങിയത്. അതു പറഞ്ഞുകൊണ്ടുതന്നെ അവസാനിപ്പിക്കുകയും ചെയ്യാം. അനവധി ഗ്രന്ഥങ്ങളും ലേഖനങ്ങളുമെഴുതിയ ഒരാളായിരുന്നു ഉസ്താദെന്ന് നാം പറഞ്ഞു. അതുപോലെ, വിദ്യാഭ്യാസ മേഖലയിലും സാമൂഹിക പ്രവര്‍ത്തനത്തിലും മെയ് മറന്ന് ഇറങ്ങിത്തിരിച്ച ഒരാളുമായിരുന്നു ഉസ്താദ്. ഇതൊന്നുമായിരുന്നില്ല ഉസ്താദിന്റെ ജീവിതത്തിലെ ശ്രദ്ധേയമായ സംഭവങ്ങള്‍. പ്രത്യുത, ഈ സംരംഭങ്ങളെല്ലാം മലപോലെ ഒഴുകിവരുന്ന പ്രാരാബ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ചെയ്തുതീര്‍ത്തുവെന്നതായിരുന്നു. ശൂന്യതകളില്‍നിന്നായിരുന്നു കാസര്‍കോട്ടെ ഉസ്താദിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആരംഭം. അനവധി പ്രശ്‌നങ്ങള്‍ അവിടത്തന്നെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. ഉത്തരമലബാറില്‍ ഒരു സ്ഥാപനത്തിനുവേണ്ടിയുള്ള കഠിനാധ്വാനത്തിനും അലച്ചിലിനുമിടയില്‍ പല പ്രതിബന്ധങ്ങളും വന്നുപെട്ടു. പല എതിര്‍പ്പുകളും നേരിട്ടു. ഇവയെല്ലാം തൃണവത്ഗണിച്ചുകൊണ്ടായിരുന്നു ഉസ്താദിന്റെ അരങ്ങേറ്റം. ഒടുവില്‍ സഅദിയ്യയുടെ പൂമുഖത്ത് തന്റെ സ്വപ്നങ്ങള്‍ പൂവിട്ടതിനു ശേഷവും ഇതേയൊരവസ്ഥ തിരിച്ചുവന്നു. ഒരു വേള സഅദിയ്യയില്‍നിന്നും പടികളിറങ്ങേണ്ടിവന്നു. ജീവിതത്തില്‍ ഉസ്താദിനെ ഏറെ വേദനിപ്പിച്ച ഒരു സമയമായിരുന്നു ഇത്. ഇക്കാലത്ത് ഉസ്താദിനെ സമാധാനിപ്പിക്കാനോ സന്തോഷം പകരാനോ കൂടുതലാളുകളൊന്നും ഉണ്ടായിരുന്നില്ല. തികഞ്ഞ വിശ്വാസവും സ്ഥൈര്യവുമായിരുന്നു ഇവിടെ ഉസ്താദിനെ നയിച്ചിരുന്നത്. സഅദിയ്യയിലെ അവസാന കാലങ്ങള്‍ വളരെ നിര്‍ണ്ണായകമായിരുന്നു. ഒരു പക്ഷത്ത് ഉസ്താദ് ഒറ്റക്ക്. മറു പക്ഷത്ത് വലിയൊരു പടയും. സ്വാഭാവികമായും ഇവിടെ ഉസ്താദിന്റെ തീരുമാനങ്ങളും സ്വപ്നങ്ങളും അവഗണിക്കപ്പെട്ടു. ഒരു പതിറ്റാണ്ടിലേറെ ഉസ്താദ് സ്വന്തം ചോരയും നീരും ചെലവഴിച്ച് കെട്ടിപ്പടുത്ത പ്രസ്ഥാനം ചില തല്‍പര കക്ഷികളുടെ കരങ്ങളില്‍ ഞെരിഞ്ഞമരുന്നത് ഉസ്താദിനെ ഏറെ ചിന്താകുലനാക്കി. പിന്നീടിങ്ങോട്ട് സഅദിയ്യയുടെ മാത്രമല്ല, കാസര്‍കോട് മുസ്‌ലിം ചരിത്രത്തില്‍നിന്നുതന്നെ തന്നെ തമസ്‌കരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളായിരുന്നു. തല്‍പര കക്ഷികള്‍ അത് തുടര്‍ന്നുകൊണ്ടേയിരുന്നു. വളര്‍ന്നുവരുന്ന തലമുറക്കിടയില്‍ ഉസ്താദിനെ അപ്രസക്തനാക്കി കാണിക്കാനും ഉസ്താദിനും സഅദിയ്യക്കും തമ്മില്‍ യാതൊരു ബന്ധവും ഇല്ലായെന്ന് വരുത്തിത്തീര്‍ക്കാനും ചെയ്യാവുന്നതെല്ലാം ചെയ്തു. ചരിത്രങ്ങള്‍ തിരുത്തിയെഴുതപ്പെട്ടു. സി.എം. ഉസ്താദിന്റെ പേര് പോലും പരാമര്‍ശിക്കാത്ത സഅദിയ്യാ ചരിത്രങ്ങള്‍ പുറത്തുവന്നു. സുവനീറുകളില്‍ ആ മഹാ മനീഷിക്കെതിരെ അച്ചുനിരത്താന്‍ തുടങ്ങി. ശരിക്കും, സഅദിയ്യയും സി.എമ്മും തമ്മിലെന്ത് എന്ന ഒരു വിദൂരമായ സങ്കല്‍പംതന്നെ പൊതുജനത്തിനിടയില്‍ വന്നുപെട്ടു. ഇത് ഉസ്താദിനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അസഹനീയമായിരുന്നു. 17-18 വര്‍ഷം ചോര നീരാക്കി ഉസ്താദ് ശൂന്യതയില്‍നിന്നും വളര്‍ത്തി വലുതാക്കിയ സ്ഥാപനമാണ് സഅദിയ്യ. വിശിഷ്യാ, അതിന്റെ ആദ്യത്തെ 7-8 വര്‍ഷങ്ങള്‍. അന്ന്, ഇന്നുളളവരാരും ഉസ്താദിനോടൊപ്പമുണ്ടായിരുന്നില്ല. തീര്‍ത്തും നിര്‍ണ്ണായകമായ ഈ കാലത്ത് അതിന്റെ എല്ലാമെല്ലാം ഉസ്താദായിരുന്നു. പിന്നീട്, സമസ്ത ഏറ്റെടുത്തതിനു ശേഷവും ഉസ്താദ് അവിടെ സേവനം ചെയ്തു. ഇങ്ങനെയെല്ലാമായിട്ടും സഅദിയ്യയും ഉസ്താദും തമ്മില്‍ യാതൊരു ബന്ധവുമില്ലായെന്നും സഅദിയ്യ ഉണ്ടാക്കിയെടുത്തത് മറ്റു പലരുമാണ് എന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നാനാമേഖലകളിലും നാനാ വിധേനയും നടക്കുന്നത് ഇവയുടെയെല്ലാം യഥാര്‍ത്ഥ ശില്‍പിയായ ഒരാള്‍ക്ക് എങ്ങനെ സഹിച്ചിരിക്കാന്‍ പറ്റും...

അങ്ങനെയാണ് എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ക്ഷമിച്ച് ഉസ്താദ് മലബാര്‍ ഇസ്‌ലാമിക് കോംപപ്ലക്‌സ് നിര്‍മിക്കുന്നത്. ഇതിന്റെ വളര്‍ച്ചയും തല്‍പരകക്ഷികള്‍ക്ക് സഹിച്ചില്ല. കാരണം സി.എം. ഉസ്താദ് ഒരു കാര്യം തൊട്ടാല്‍ അത് പൊന്നാകുമെന്ന് എല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കുമറിയാം. ഉസ്താദ് കൈവെച്ചതെല്ലാം വിജയിച്ചിട്ടേ ചരിത്രമുള്ളൂ. അതുകൊണ്ടുതന്നെ, അവര്‍ ഉസ്താദിന്റെ ഈ ഉദ്ദ്യമത്തെ നിരുത്സാഹപ്പെടുത്താനും ശക്തമായ ശ്രമങ്ങള്‍ ആരംഭിച്ചു. സ്ഥാപനത്തിനും ഉസ്താദിനുമെതിരെ പല ആരോപണങ്ങളും പ്രചരിപ്പിച്ചു. ഉസ്താദിന്റെ യാത്രയില്‍ എന്നും ഒരു ഒറ്റയാന്‍ പോരാട്ടമായിരുന്നു. ഈ ആക്ഷേപങ്ങളും ആരോപണങ്ങളും സഹിക്കാനും ഉസ്താദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കിലും, എത്ര കാലം ഒരു യഥാര്‍ത്ഥ ശില്‍പിക്ക് ഇതെല്ലാം സഹിച്ചിരിക്കാന്‍ പറ്റും...

അങ്ങനെയാണ് ഉസ്താദ് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇറങ്ങിയ സുവനീറില്‍ എം.ഐ.സിയിലെത്തിനില്‍ക്കുന്ന തന്റെ വിദ്യാഭ്യാസ യാത്രകളെ കുറിച്ചും താന്‍ അതില്‍ നേരിട്ട പ്രരാബ്ധങ്ങളെ കുറിച്ചും തുറന്നെഴുതുന്നത്. തുടര്‍ന്ന് 'സമന്വയ വിദ്യാഭ്യാസം: സഅദിയ്യയുടെ പിറവുയും മലബാറിന്റെ ഉദയവും' എന്ന പേരില്‍ അത് അല്‍പം വിശദമായിത്തന്നെ, ഒരു കൊച്ചു ലഖുലേഘയായി പുറത്തിറങ്ങി. ആത്മകഥാപരമായ ഒരു രീതിയായിരുന്നു ഇതിനുണ്ടായിരുന്നത്. കാരണം, ഉസ്താദിന്റെ കഥയായിരുന്നു സഅദിയ്യയുടെ കഥ.
ഒരു ദേശത്തെ ഒന്നടങ്കം വിദ്യാഭ്യാസ വെളിച്ചത്തിലേക്കു കൊണ്ടു വന്ന സി.എം. ഉസ്താദിനെ ചരിത്രപരമായി തമസ്‌കരിക്കാന്‍ ശ്രമിച്ച ചിലരുടെ പാഴായ ശ്രമങ്ങള്‍ക്കുള്ള ഒരു തുറന്നെഴുത്താണ് ഈ ആത്മകഥയെന്ന് വായിക്കാവുന്നതാണ്. ഈ പുരോഗതികള്‍ക്കു പിന്നിലെല്ലാം താനാണ് എന്നതല്ല, പ്രത്യുത, അവരല്ലായെന്ന ഒരു സന്ദേശമാണ് ഉസ്താദ് നല്‍കുന്നത്. സത്യങ്ങള്‍ സത്യങ്ങളായും വസ്തുതകള്‍ വസ്തുതകളായും ലോകം തിരിച്ചറിയണമെന്ന് ഉസ്താദ് മോഹിച്ചു. അങ്ങനെ, തെറ്റിദ്ധരിച്ചവര്‍ക്കും തെറ്റായി ധരിക്കാന്‍ ശ്രമിച്ചവര്‍ക്കുമായി അതിനെ പച്ചമലയാളത്തില്‍ എഴുതി വെക്കുകയും ചെയ്തു. വാര്‍ഷികങ്ങള്‍ ആഘോഷിക്കുമ്പോഴും ജൂബിലികള്‍ കടന്നപോകുമ്പോഴും സുവനീറുകള്‍ കണ്ണടച്ചാലും ഹൃദയമുള്ള മനുഷ്യര്‍ കണ്ണടക്കില്ലായെന്ന് ഉസ്താദ് തിരിച്ചറിഞ്ഞു. ഇനിയും, യാഥാര്‍ത്ഥ്യങ്ങള്‍ പൊതുജനം അറിയാതെ പോകുന്നതില്‍ (അല്ലെങ്കില്‍, അവരെ അറിയിക്കാതിരുന്നാല്‍) താന്‍ കുറ്റക്കാരനാകുമോയെന്ന് ഉസ്താദ് പേടിച്ചു. അങ്ങനെ, ആ സത്യങ്ങളെല്ലാം തുറന്നെഴുതി വെക്കുകയും ചെയ്തു. ഇതായിരുന്നു എന്റെ കഥ; വിദ്യാഭ്യാസത്തിന്റെയും എന്ന പുസ്തകം. ഇതിനെ നാം ആത്മകഥയെന്നോ മറ്റോ എന്തുതന്നെ പേരിട്ടുവിളിച്ചാലും ശരി. കാസര്‍കോടിന്റെ വര്‍ത്തമാന സാഹചര്യത്തില്‍ ഏറ്റവും അനിവാര്യമായ രചനയായിരുന്നു ഇത്. സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി ഒരാള്‍ക്കു മുമ്പില്‍പോലും കൈയ് നീട്ടിയിട്ടില്ലാത്ത ഉസ്താദ് തന്നെക്കുറിച്ച് എഴുതാന്‍പോലും മറ്റൊരാള്‍ക്ക് അവസരം ബാക്കിവെക്കാതെ സ്വന്തമായിത്തന്നെ നിര്‍വ്വഹിച്ചു പോവുകകയായിരുന്നു. വര്‍ഷം ഒന്നു കഴിഞ്ഞാലും കാസര്‍കോടുകാരുടെയും മംഗലാപുരത്തുകാരുടെയും മാത്രമല്ല, കേരളത്തിന്റെതന്നെ മനസില്‍ ഇന്നും സി.എം. ഉസ്താദുണ്ട്; മരിക്കാതെ; കൂടുതല്‍ ശക്തിയോടെ.